Thursday, August 13, 2015

ചില സനാതന ഹൈന്ദവ രതി ചിന്തകള്‍

- ജെ രാജശേഖരന്‍ നായര്‍

രതി പാപമല്ല. പാപം, രതി പാപമാണെന്നു പറയുന്നതാണ്. കാരണം, അത് സൃഷ്ടിയുടെ ആദ്യ സംഗീതമാണ്. രതി ഇല്ലെങ്കില്‍ സൃഷ്ടിയില്ല. ജീവജാലങ്ങള്‍ ഇല്ല. ആര്‍ഷഭാരത സംസ്‌കാരമില്ല. ഇന്റര്‍നെറ്റിലെ pornography നിരോധിച്ച മന്ത്രി പുംഗവന്‍മാരില്ല. അവരെ നിയന്ത്രിക്കുന്ന മനോവൈകല്യം വന്ന സംഘികളില്ല.
ധര്‍മ്മത്തില്‍ ഉറച്ചുനിന്നുള്ള കാമവും അര്‍ത്ഥവുമാണ് മോക്ഷത്തിനുള്ള മാര്‍ഗ്ഗമെന്നാണ് ഇന്ത്യന്‍ തത്ത്വചിന്ത പറയുന്നത്. കാമത്തെ നാല് പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായി ആണ് കണ്ടത്. അതുകൊണ്ടുതന്നെ, ധര്‍മ്മത്തേയും അര്‍ത്ഥത്തേയും മോക്ഷത്തേയും കുറിച്ചുള്ളതുപോലുള്ള ഗഹനമായ ചിന്താധാരകള്‍ കാമത്തെക്കുറിച്ചും ഉണ്ടായി. അങ്ങനെയാണ് കാമശാസ്ത്രം ഉണ്ടായത്.
ശിവനും പാര്‍വ്വതിയും തമ്മിലുള്ള രതിയ്ക്കിടയില്‍ അവര്‍ നടത്തിയ സംഭാഷണങ്ങളില്‍ പ്രചോദിതനായി നന്ദി എഴുതിയതാണ് കാമശാസ്ത്രം എന്ന് കരുതുന്നു. ആയിരം അധ്യായങ്ങളുണ്ടായിരുന്ന അതിനെ ചുരുക്കി അഞ്ഞൂറ് അധ്യായങ്ങളാക്കിയത് ശ്വേതകേശു എന്ന പണ്ഡിതനായിരുന്നു എന്നും, അതിനെ വീണ്ടും ചുരുക്കി വാത്സ്യായനന്‍ എന്ന മഹര്‍ഷി രചിച്ചതാണ് നമ്മള്‍ ഇന്ന് അറിയുന്ന കാമസൂത്രമെന്നുമാണ് കരുതപ്പെടുന്നത്.

രതി ഒരു കലയായാണ് ഇന്ത്യന്‍ സംസ്‌കാരം കണ്ടിരുന്നത്. അതുകൊണ്ടാണ് രതിയ്ക്ക് കലാപരമായ ആഖ്യാനങ്ങളും ശില്‍പ്പങ്ങളും ഉണ്ടായത്. വേദങ്ങളിലും ഉപനിഷത്തുക്കളിലും രതി ചര്‍ച്ച ചെയ്തിരുന്നു.

'Her lap is the sacrificial altar; her pubic hair, the sacrificial grass; her skin, the somapress; The two labia of the vulva are the fire in the middle' (ബൃഹദാരണ്യക ഉപനിഷത്ത്)

''കന്യകയായ സ്ത്രീയ്ക്ക് വിവാഹശേഷം ഭര്‍ത്താവുമായി ലൈംഗികമായ ഏതു കാര്യങ്ങളും സംസാരിക്കാം.'' (അഥര്‍വ്വ വേദം)

''ശരീരത്തിലെ എല്ലാ അവയവങ്ങളും (ലൈംഗിക അവയവങ്ങള്‍ ഉള്‍പ്പെടെ) ആത്മാവിന്റെ ആനന്ദത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്.'' (യജുര്‍വേദം)

''ലിംഗത്തില്‍ നിന്ന് മൂത്രം പുറത്തുവരുന്നു. യോനിയില്‍ പ്രവേശിക്കുമ്പോള്‍ അത് ശുക്ലം പുറത്തുവിടുന്നു'' (യജുര്‍വേദം)

''പുരുഷാ, ഉണരൂ. എന്റെ യോനിയിലേക്ക് നിന്റെ വിത്ത് എറിയൂ.'' (അഥര്‍വ്വ വേദം)

''വൃഷ്ണത്തില്‍ നിന്ന് ഒഴുകിവരുന്ന ശുക്ലത്തെക്കുറിച്ച് അറിയുക.'' (യജുര്‍ വേദം)

''പ്രിയശിഷ്യ, പലതരം അനുഷ്ഠാനങ്ങളിലൂടെ ഞാന്‍ നിന്റെ ശബ്ദവും, ശ്വാസവും, കണ്ണും കാതും പൊക്കിളും ലിംഗവും മലദ്വാരവും ശുദ്ധീകരിച്ചു.'' (യജുര്‍വേദം)

ഇത്തരം പരാമര്‍ശങ്ങള്‍ മാത്രമല്ല, നമ്മള്‍ ഇന്ന് ഏറ്റവും പതിതമായി കാണുന്ന പലതിനേയും കുറിച്ച് വേദങ്ങളിലും പുരാണഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.

''അച്ഛന്‍ മകളുമായി ബന്ധപ്പെട്ടപ്പോള്‍, അയാള്‍ ശുകഌ തളിച്ചു.'' (ഋഗ്വേദം)

''ദൈവം സ്വന്തം മകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പുരുഷന്‍മാര്‍ ജനിച്ചത്.'' (ബൃഹദാരണ്യക ഉപനിഷത്ത്)

''അവന്‍ അവന്റെ അമ്മയുടെ ഭര്‍ത്താവാണ്.'' (ഋഗ്വേദം)

''അപ്‌സരസ്സായ ഉര്‍വ്വശിയെക്കണ്ടപ്പോള്‍ മിത്രയ്ക്കും വരുണനും സ്ഖലിച്ചു. അവരത് മണ്‍പാത്രത്തില്‍ സൂക്ഷിച്ചു. അതില്‍ നിന്ന് അഗസ്ത്യരും വസിഷ്ഠനും പിറന്നു.'' (ഭാഗവത പുരാണം)

''അശ്വമേധയജ്ഞത്തില്‍ കുതിരയെ പുരോഹിതന്‍ ശുദ്ധീകരിച്ച ശേഷം യാഗം നടത്തുന്നയാളിന്റെ ഭാര്യ ആ കുതിരയോടൊപ്പം ശയിക്കുന്നു. കുതിരയുടെ ലിംഗം ഭാര്യ സ്വന്തം യോനിയില്‍ പ്രവേശിപ്പിയ്ക്കുന്നു. അപ്പോള്‍ യാഗം നടത്തുന്നയാള്‍ കുതിരയോടായി ഇങ്ങനെ പറയുന്നു: നിന്റെ ലിംഗം എന്റെ ഭാര്യയ്ക്ക് ആനന്ദം നല്‍കട്ടെ'' (യജുര്‍വേദം)

''ശരണ്യൂ ഒരു പെണ്‍കുതിരയുടെ രൂപം പ്രാപിച്ച് ഓടി. എന്നാല്‍ വിവസ്യത് ഒരു കുതിരയുടെ രൂപമെടുത്ത് അവളെ ഓടിച്ചിട്ട് ബാലാത്ക്കാരമായി പ്രാപിച്ചു. അതില്‍ നിന്നും അശ്വിനി കുമാരന്‍മാര്‍ പിറന്നു.'' ((ഋഗ്വേദം)

''ബ്രഹ്മാവ് സ്വന്തം പുത്രിയായ സരസ്വതിയില്‍ കാമാവേശനായി അവളുടെ പുറകെ ഓടി. ബ്രഹ്മാവില്‍ നിന്ന് രക്ഷനേടാനായി സരസ്വതി തെക്കും വടക്കും ഓടി. പക്ഷെ, അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞില്ല. ബ്രഹ്മാവ് അവളെ കീഴ്‌പ്പെടുത്തി, അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. നൂറുവര്‍ഷത്തോളം ആ ബന്ധം തുടര്‍ന്നു.'' (ശിവപുരാണം)

''വസിഷ്ഠന്റെ മകള്‍ സത്രുപയുമായി അയാള്‍ ലൈംഗികബന്ധം നടത്തി. ദക്ഷന്‍ സ്വന്തം മകളെ അയാളുടെ അച്ഛനായ ബ്രഹ്മദേവന് നല്‍കി. അതില്‍ നാരദന്‍ പിറന്നു.'' (ഹരിവംശം)

ഇതോടൊപ്പം മറ്റു ചില പുരാണ കഥകളും പാപബോധമില്ലാത്ത ഹൈന്ദവ ലൈംഗികതയെക്കുറിച്ച് പറയുന്നു.

വള്ളം തുഴഞ്ഞുവന്ന സത്യവതിയില്‍ മഹര്‍ഷിയായ പരാശരന് കാമം തോന്നി. പരാശര മഹര്‍ഷി സത്യവതിയെ പ്രാപിച്ചു. അതില്‍ അവള്‍ക്കു പിറന്ന മകനാണ് വ്യാസന്‍.

ഋഷി ഭരദ്വജന്‍ സന്ധ്യാപൂജയ്ക്ക് മുമ്പ് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ പോയനേരം വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന കൃതജി എന്ന അപ്‌സരസ്സിനെ കണ്ടു. അവളുടെ നഗ്‌നത കണ്ട ഋഷിയ്ക്ക് സ്ഖലിച്ചു. അത് ഋഷി മണ്‍പാത്രത്തില്‍ സൂക്ഷിച്ചുവച്ചു. അതു പൊട്ടി ദ്രോണര്‍ ജനിച്ചു.

തന്ത്രത്തിന്റെ നാടാണ് പുരാണ ഹൈന്ദവഭൂമി. ശിവശക്തി സംയോഗമാണ് തന്ത്ര. യോനിബന്ധിതമായ ലിംഗമാണ് ക്ഷേത്രങ്ങളിലും മറ്റുമുള്ള ശിവലിംഗം. യോനിയെ പൂജിച്ചുപോന്ന തന്ത്രയില്‍ ഇങ്ങനെ പറയുന്നു; 'Meditate as being absorbed in the yoni chakra, with yoni on the tongue, yoni in the mind, yoni in the ear and yoni in the eyes. Migthy Lady, all sadhana is vain unless with the yoni. therefore, reject other pujas and do yoni puja. There is no sidh without devotion to the Guru' (Yoni Tatnra) 

ഈ തന്ത്രത്തെക്കുറിച്ചാണ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരി. ആദ്യത്തെ 41 ശ്ലോകങ്ങള്‍ ഈ ശിവശക്തി സംയോഗത്തെക്കുറിച്ചാണ്. ബാക്കിയുള്ള 49 ശ്ലോകങ്ങള്‍ ദേവിയെ സുന്ദരിയായ ഒരു സ്ത്രീയായി സങ്കല്‍പ്പിച്ചുകൊണ്ടുള്ളതാണ്. ആത്മാവും പരമാത്മാവും രണ്ടല്ല എന്ന് പറഞ്ഞ ശങ്കരന്‍ ദൈവത്തെ കണ്ടെത്തിയത് സുന്ദരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു. തലമുടി മുതല്‍ കാല്‍വിരല്‍ വരെ ശങ്കരന്‍ വര്‍ണ്ണിയ്ക്കുന്നു. മാറിടത്തേയും നാഭിചുഴിയേയും അതിനുതാഴെയുള്ള രോമരാജികളെയും വര്‍ണ്ണിക്കുമ്പോള്‍ ശങ്കരന്‍ കാമം രുചിച്ചുനുണയുന്ന ഒരു കവി തന്നെയാണ്. ശങ്കരന്‍ പക്ഷെ, യോനി വര്‍ണ്ണിയ്ക്കുന്നില്ല. യോനിയില്ലാത്ത സ്ത്രീയായിരിക്കും ശങ്കരന്റെ ദേവി. അത് ശങ്കരന്‍ എന്ന പാവം ബ്രാഹ്മണന്റെ വളര്‍ത്തുദോഷം കൊണ്ടാകണം.

ജയദേവന്റെ ഗീതഗോവിന്ദം കൃഷ്ണനും രാധയും ഗോപികമാരുമായുള്ള രതിക്രീഡയാണ്. അങ്ങനെ സമ്മതിയ്ക്കാന്‍ കഴിയാത്തവര്‍ അത് ആത്മാവ് പരമാത്മാവില്‍ ലയിക്കുന്ന ആത്മീയമുഹൂര്‍ത്തമാണെന്ന് പറഞ്ഞേക്കാം. (അങ്ങനത്തെ ആത്മീയ മുഹൂര്‍ത്തം തേടുന്നവര്‍ ഇന്ന് ജയിലിലാണെന്നത് ഓര്‍ക്കുക.)
ഖജരാവോയിലെയും അജന്തയിലേയും എല്ലോറയിലെയും കലാരൂപങ്ങളില്‍ സംഭോഗവും വദനസുരതവും ഗുദഭോഗവും മൃഗഭോഗവും സംഘഭോഗവും സ്വയംഭോഗവും ഒക്കെയുണ്ട്.
കാമം പവിത്രമായി കണ്ടിരുന്ന ഒരു ജനതയുടെ ആവിഷ്‌ക്കാരങ്ങളായിരുന്നു അവയൊക്കെ. എന്നാണ് ഹൈന്ദവന് കാമം പാപമായി തോന്നിയത്? അതിന്റെ ഉത്തരം ചെന്നെത്തുന്നത് ക്രിസ്ത്യാനിയുടെ പാപബോധത്തിലാണ്. എന്നാല്‍, ക്രിസ്ത്യാനിയും മുസ്ലീമും ജൂതനും ഒരു പോലെ ആദരിക്കുന്ന ഉല്‍പ്പത്തിയില്‍ ദൈവം ആദമിനെയും പിന്നെ ഹവ്വയേയും സൃഷ്ടിക്കുന്നു. അവരില്‍ നിന്ന് ആബേലും കായേനും ജനിക്കുന്നു. അപ്പോള്‍ അടുത്ത തലമുറ എങ്ങനെ ഉണ്ടായി? അവര്‍ക്ക് സഹോദരിമാരുണ്ടായിരുന്നോ? എങ്കില്‍ സഹോദരന്‍ സഹോദരിയുമായി ബന്ധപ്പെട്ടുവെന്ന് പറയേണ്ടിവരും. അല്ലെങ്കില്‍ ആണ്‍മക്കള്‍ അമ്മയായ ഹവ്വയുമായി ബന്ധപ്പെട്ട് സന്താനങ്ങളെ സൃഷ്ടിച്ചു എന്നു പറയേണ്ടിവരും. ഇതൊക്കെ സംഭവിച്ചത് ലോകത്ത് സംഘികളും സദാചാരപോലീസും ഉണ്ടാകുന്നതിന് മുമ്പാണ്. അല്ലെങ്കില്‍ വേദാന്തങ്ങളും ഉപനിഷത്തുക്കളും കാമശാസ്ത്രവും എഴുതിയ ഋഷിമാരും ഹവ്വയുമെല്ലാം ശിക്ഷണനടപടികള്‍ ഏല്‍ക്കേണ്ടിവരുമായിരുന്നു.
ഭൂമിയിലെ ഏറ്റവും സുന്ദരമായ അനുഭവമായ ലൈംഗികതയെ പാപമാക്കി മാറ്റിയവര്‍ ആരാണ്? ഒന്നുകില്‍ അവര്‍ ലൈംഗികത എന്തെന്ന് മനസ്സിലാക്കാത്തവരായിരിക്കും. അല്ലെങ്കില്‍, അവര്‍ ശുദ്ധ ഷണ്ഡന്‍മാരായിരിക്കും. തങ്ങള്‍ക്കാകാത്തത് മറ്റാരും ചെയ്യരുതെന്ന് പിടിവാശിയുള്ള ഷണ്ഡന്‍മാര്‍. 

(തിരുവനന്തപുരത്തെ ത്രാണി കൗണ്‍സിലിങ് സെന്ററില്‍ മനഃശാസ്ത്രജ്ഞനാണ് ലേഖകന്‍)

No comments: