Showing posts with label Justice for Khojaly Campaign. Show all posts
Showing posts with label Justice for Khojaly Campaign. Show all posts

Thursday, February 1, 2018

തെക്കുകിഴക്കന്‍ യൂറോപ്പിലെ ജമ്മു കശ്മീര്‍

സിദ്ദീഖ് കാപ്പന്‍

തെക്കുകിഴക്കന്‍ യൂറോപ്പിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന ദക്ഷിണ കോക്കസസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് അസര്‍ബെയ്ജാന്‍. റഷ്യ, ജോര്‍ജ്ജിയ,അര്‍മേനിയ, ഇറാന്‍ തുര്‍ക്കി എന്നിവയാണ് അയല്‍രാജ്യങ്ങള്‍. അന്താരാഷ്ട്ര സമൂഹം അസര്‍ബെയ്ജാന്റെ ഭാഗമായി പരിഗണിക്കുന്ന നഗോര്‍നോ കാരാബാഖ് ഇന്നൊരു സംഘര്‍ഷ മേഖലയാണ്. അയല്‍രാജ്യമായ അര്‍മേനിയ നടത്തുന്ന ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ കാരണം മേഖലിയിലെ ജീവിതം ദുസ്സഹമാണ്. മേഖലയ്ക്ക് ചുറ്റുമുള്ള സംഘര്‍ഷത്തിന് 200 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. 1800കളില്‍ റഷ്യന്‍ ഏകാധിപത്യമാണ്(റ്റ്‌സാരിസ്റ്റ് റഷ്യ) മേഖലയെ ഒരു സ്ഥിരം സംഘര്‍ഷ പ്രദേശമാക്കിയത്. 1639ല്‍ അര്‍മീനിയയുടെ പടിഞ്ഞാറു ഭാഗം തുര്‍ക്കിയുടെയും കിഴക്കു വശം പേര്‍ഷ്യയുടെയും ഭാഗമായിരുന്നു. 1828ല്‍ റഷ്യയും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അര്‍മീനിയയുടെ കുറെ ഭാഗങ്ങള്‍ റഷ്യ കീഴടക്കി. ഇതോടെ, നിരവധി അര്‍മേനിയക്കാരെ റഷ്യ അസര്‍ബെയ്ജാന്റെ ഭാഗമായ നാഗോര്‍നോ കാരാബാഖ് മേഖലയില്‍ കുറേശ്ശെയായി കുടിയിരുത്തുകയായിരുന്നു. അന്നു തുടങ്ങിയതാണ് അസെര്‍ബെയ്ജാനും അര്‍മേനിയയും തമ്മിലുള്ള ശത്രുത. നാഗോര്‍നോ കാരാബാഖ് മേഖലയിലെ ആദ്യ രക്ത രൂക്ഷിത ആക്രമണം നടക്കുന്നത്, റഷ്യന്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞ് അസര്‍ബെയ്ജാന്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചപ്പോയാണ്. 1918 മുതല്‍ 1920വരെ അസെര്‍ബെയ്ജാന്‍ ആദ്യ മുസ്‌ലിം ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി. പിന്നീട്, ദക്ഷിണ കോക്കസസ് മേഖലയിലെ സോവിയറ്റ് വല്‍ക്കരണത്തോടെ സംഘര്‍ഷത്തിന് അല്‍പം അയവുണ്ടായി.
സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ മേഖല വീണ്ടും പുതിയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായി. കാരാബാഖ് മലമ്പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അര്‍മീനിയന്‍ ഗോത്രവംശക്കാരായ ജനങ്ങള്‍ മലയിറങ്ങി. ഇവര്‍ അസെര്‍ബെയ്ജാന്‍ വിട്ട് അര്‍മേനിയയില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് മേഖല വീണ്ടും സംഘര്‍ഷ ഭൂമിയായത്. ഗോത്രവര്‍ഗ്ഗക്കാര്‍ അസെര്‍ബെയ്ജാന്‍ വിട്ട് അര്‍മേനിയയില്‍ പ്രവേശിക്കുന്നതിനോട് സോവിയറ്റ് നേതൃത്വം എതിരായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അസെര്‍ബെയ്ജാനില്‍ ക്രിസ്ത്യന്‍ മത വിശ്വാസികളായ അര്‍മേനിയന്‍ ജനതയെ നിലനിര്‍ത്തി മേഖലയെ സ്ഥിരം സംഘര്‍ പ്രദേശമാക്കി നിലനിര്‍ത്തുക എന്ന തന്ത്രമായിരുന്നു റഷ്യന്‍ ഭരണകൂടത്തിന്റേത്. റഷ്യന്‍ നിയന്ത്രിത കിഴക്കന്‍ അര്‍മേനിയ, ജോര്‍ജ്ജിയ, അസെര്‍ബെയ്ജാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ട്രാന്‍സ്‌കൊക്കേഷ്യന്‍ ഡെമോക്രാറ്റിക് ഫെഡറേറ്റീവ് റിപ്പബ്ലിക്കായി ഒരുമിച്ചു ചേരാന്‍ ശ്രമിച്ചു. എന്നാല്‍, മൂന്നു മാസമേ ഈ ഫെഡറേഷന്‍ നിലനിന്നുള്ളു. 1918 ഫെബ്രുവരു മുതല്‍ മെയ് വരെ മാത്രം. മൂന്നു കക്ഷികളും ഫെഡറേഷന്‍ പിരിച്ചു വിടുകയും സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
1920ല്‍ ഇവ സോവിയറ്റ് യൂനിയനില്‍ ലയിക്കുകയും ചെയ്തു. 1991ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ, അര്‍മേനിയയും അസെര്‍ബെയ്ജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായി. ഇതോടെ, 1800കളില്‍ റഷ്യന്‍ സാമ്രാജ്യത്വം ക്രമേണ ക്രമേണ അര്‍മീനിയക്കാരെ കുടിയേറ്റം നടത്തിച്ച അസെര്‍ബെയ്ജാനിലെ നഗോര്‍ണോകാരാബാഖ് പ്രദേശങ്ങളുടെ മേല്‍ അര്‍മേനിയ തങ്ങളുടെ അവകാശവാദം ശക്തമാക്കി. ഇത് അര്‍മീനിയയിലെ ഭൂരിപക്ഷമുള്ള ക്രിസ്ത്യാനികളും അസെര്‍ബെയ്ജാനിലെ ഭൂരിപക്ഷമുള്ള മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. യുഎസ്എസ്ആറിന്റെ കിംവദന്തി പ്രചാരണങ്ങളെ തുടര്‍ന്ന് അര്‍മേനിയ അസര്‍ബെയ്ജാനെതിരെ ആക്രമണം നടത്തി. ഈ സംഘര്‍ഷം കാരാബാഖ് യുദ്ദത്തിലാണ് കൊണ്ടെത്തിച്ചത്.
1992ല്‍ ഖൊജാലിയില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍
1992 ഫെബ്രുവരി 25, 26 തിയ്യതികളിലാണ് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ വംശീയ ഉന്മൂലനം അരങ്ങേറിയത്. 25ന് രാത്രി മേഖലയിലെ ഖൊജാലി ഗ്രാമത്തില്‍ കയറിയ അര്‍മേനിയന്‍ സായുധ സൈന്യം പഴയ സോവിയറ്റ് യൂനിയന്റെ കാലാള്‍പ്പടയായ റെജിമെന്റ് നമ്പര്‍ 366ന്റെ സഹായത്തോടെ വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കം 683 പേരെയാണ് കൂട്ടക്കൊല ചെയ്തത്. ഖോജാലി വംശഹത്യ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
106 സ്ത്രീകള്‍, 63 കുട്ടികള്‍, 70 വൃദ്ധര്‍ എന്നിവര്‍ ഈ വംശഹത്യയില്‍ കൊല്ലപ്പെട്ടു. 1,275 പേര്‍ ബന്ധികളാക്കപ്പെട്ടു. 150 പേരെ  ഇന്നുവരെയും കണ്ടെത്താനായിട്ടില്ല. വയസ്സ് പൂര്‍ത്തിയാകാത്ത ശിശുക്കളടക്കം 76 കുട്ടികള്‍ ഉള്‍പ്പെടെ 487 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. എട്ടുകുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടു. 25 കുട്ടികള്‍ക്ക് മാതാവും പിതാവും നഷ്ടപ്പെട്ടു. 130 കുട്ടികളുടെ മാതാവോ പിതാവോ കൊല്ലപ്പെട്ടു. ഇവരില്‍ പലരും കൊടും ക്രൂരതയ്ക്ക് ഇരയായാണ് കൊല്ലപ്പെട്ടത്. ജീവനോടെ ചുട്ടുകൊല്ലുക, തലയോട്ടി തകര്‍ക്കുക, തലയറുത്ത് കൊല്ലുക, കഴുത്ത് ഞെരിച്ച് കൊല്ലുക, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക, ഗര്‍ഭിണികളായ സ്ത്രീകളുടെ വയറിന് ബയണറ്റുകള്‍ കൊണ്ട് അടിച്ചുകൊല്ലുക തുടങ്ങിയ പ്രത്യേകതരം ക്രൂരതകളാണ് അര്‍മേനിയന്‍ സൈന്യവും യുഎസ്എസ്ആറിന്റെ കാലാള്‍പ്പടയും ഖൊജാലിയില്‍ ചെയ്തുകൂട്ടിയത്. നാഗോര്‍ണോകാരാബാഖ് മേഖലിയെ ഒരു ചെറിയപട്ടണമാണ് ഖൊജാലി. കേവലം 0.94 ചതുരശ്ര കിലോ മീറ്റര്‍ മാത്രം പരന്നു കിടക്കുന്ന പ്രദേശം.
1993ല്‍ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ സമാധാന ഉടമ്പടി ഒപ്പുവച്ചു. പേരിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു വെങ്കിലും മേഖലയില്‍ സംഘര്‍ഷം തുടര്‍ന്നു. 1994ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ മേഖലയില്‍ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും 2017 ജൂലൈ നാലിനും മേഖലയില്‍ കടന്നു കയറിയ അര്‍മേനിയന്‍ സൈന്യം രണ്ടു പേരെ വെടിവച്ചുകൊന്നു. ഫിസുലി ജില്ലയിലെ അല്‍ഖാന്‍ലി ഗ്രാമത്തില്‍ അര്‍മേനിയന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു വയസ്സുകാരിയായ സഹ്‌റഗുലിയേവയും പെണ്‍കുട്ടിയും അവരുടെ മുത്തശ്ശി സാഹിബ ഗുലിയേവയും കൊല്ലപ്പെട്ടു.

കടപ്പാട്: മെഹ്മാന്‍ ഇബ്രാഗിമോവ് (ജോര്‍ജ്ജിയയിലെ റ്റ്ബിലിസി സര്‍വ്വകലാശാലയില്‍ രാഷ്ട്രതന്ത്ര വിദ്യാര്‍ഥി)