Monday, July 9, 2012

ക(ഥ)വിത


രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍
നബി ദിനത്തിന് പാട്ടു വേണം എന്നു പറഞപ്പോള്‍
ഉസ്താദ് പറഞു
എനിക്ക് പാടാന്‍ അറിയില്ലെന്ന്...
എന്റെ സ്വരം അതിന് പറ്റിയതല്ലെന്നും..
പാട്ടു പെട്ടി (പൂതി) പൂട്ടിയ എനിക്ക്
ഉസ്താദ് പ്രസംഗം എഴുതി തന്നു...
എന്റെ പ്രസംഗം കേട്ട ഉസ്താദ് പറഞു
നിന്റെ ശബ്ദത്തിന് ഗാംഭീര്യമില്ലെന്നും..
നിനക്കീ പണി പറ്റില്ലെന്നും...
അവസാനം ബാങ്ക് വിളി മത്സരത്തിന്
പേര് കൊടുത്ത ഞാന്‍...
നബി ദിനത്തില്‍ മൊല്ലാക്കയുടെ
മോനുമായി ബാങ്ക് വിളി മത്സരത്തില്‍
മാറ്റുരച്ചു...
ബാങ്ക് വിളിച്ച്  വേദിവിട്ട എന്നോട്
ആരോ പറഞു...
ഞാന്‍ 'അയ്യാല സ്വലാ' പറഞ്ഞില്ലെന്ന്...!

വികാരങ്ങളും വിചാരങ്ങളും പ്രതിഷേധങ്ങളും
ലെറ്റര്‍ പാഡില്‍ കുറിച്ച ഞാന്‍..
പത്രാധിപന്‍മാര്‍ക്കയച്ചു...
പ്രസിദ്ധീകരണ യോഗ്യമല്ലന്ന മറുപടിയുമായി..
പോസ്റ്റുമാന്‍ കൊണ്ടുവന്ന 25 പൈസയുടെ..
പോസ്റ്റു കാര്‍ഡുകള്‍ കൊണ്ട് എന്റെ തകര പെട്ടി നിറഞു..

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവര്‍ത്തനത്തിലേക്ക് തിരിഞു...
പരീക്ഷ എഴുതാന്‍ തന്ന ഉത്തര കടലാസ്സില്‍..
മന്ത്രം എന്ന ഉര്‍ദു കഥ മലയാളത്തിലാക്കി.. പത്രാധിപര്‍ക്കയച്ചു...
അതിനുംകിട്ടി...പത്രാധിപരുടെ ക(?)ത്ത്...
മോഷണം പാപമാണ്..ഉത്തര കടലാസ്സ് ഉത്തരമെഴുതാനുള്ളതാണ്..
അന്തവിശ്വാസം പ്രചരിപ്പിക്കരുതെന്ന.. ഉപദേശവും

എന്റെ കവിതകള്‍ക്ക് പ്രാസമില്ല...
കഥകള്‍ക്ക് ഇതിവൃത്തമില്ല...
പ്രസംഗത്തിന് ആഖ്യാനങ്ങളില്ല; ആംഗ്യങ്ങളില്ല.
എന്റെ സ്വരത്തിന് ഗാംഭീര്യമില്ല....
പിന്നെ ഞാനെങ്ങനെ കവിയാകും?
ഞാനെങ്ങനെ എഴുത്തുകാരനാകും?
ഞാനെങ്ങനെ പ്രാസംഗികനാവും...?
എന്റെ അക്ഷരങ്ങളെങ്ങനെ അച്ചടി മഷി പുരളും..?

എന്നാലും ഞാന്‍ നിരാശനല്ല,
ഞാന്‍ ഒരു സാഹിത്യകലാരൂപത്തിന് തന്നെ..
രൂപം നല്‍കി - ക(ഥ)വിത.

ഇവിടെ പ്രാസത്തിന് സ്ഥാനമില്ല,
ഇതിവൃത്തമില്ല,
ആഖ്യാനങ്ങളും ആംഗ്യങ്ങളുമില്ല,
ഇവിടെ സ്വരത്തിന് ഗാംഭീര്യം വേണ്ട...

ഇവിടെ വികാരങ്ങള്‍ അക്ഷരമാവും
വിചാരങ്ങള്‍ ശബ്ദങ്ങളാവും..

ഇവിടെ പത്രാധിപരും വായനക്കാരുമില്ല.

-സിദ്ദീഖ് കാപ്പന്‍